യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Thursday, 12 January 2012

തൃക്കുന്നത്ത്‌ പള്ളിത്തര്‍ക്കം; ചര്‍ച്ച പരാജയം

കൊച്ചി: ആലുവ തൃക്കുന്നത്ത്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ പെരുന്നാള്‍ നടത്തുന്നതു സംബന്ധിച്ച്‌ യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ നിലവിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന്‌ ജില്ലാ കലക്‌ടര്‍ പി.ഐ. ഷെയ്‌ഖ് പരീത്‌ വിളിച്ച ചര്‍ച്ച പരാജയപ്പെട്ടു. 

കഴിഞ്ഞവര്‍ഷം ഹൈക്കോടതി നിര്‍ദേശപ്രകാരം പെരുന്നാള്‍ നടത്തിയതുപോലെ ഇക്കൊല്ലവും തുടരണമെന്ന്‌ കലക്‌ടര്‍ ഇരുവിഭാഗത്തെയും അറിയിച്ചു. തല്‍സ്‌ഥിതി ലംഘിക്കാന്‍ ഇരുവിഭാഗത്തെയും അനുവദിക്കില്ല. രണ്ടുകൂട്ടര്‍ക്കും പെരുന്നാള്‍ദിവസമായ ജനുവരി 25നും 26നും അഞ്ചുമണിക്കൂര്‍ വീതം പ്രാര്‍ഥനയ്‌ക്ക് അവസരം നല്‍കും. വിശ്വാസികള്‍ക്ക്‌ വന്ന്‌ പ്രാര്‍ഥിച്ചുമടങ്ങാം. എന്നാല്‍ കുര്‍ബാന നടത്താന്‍ കഴിഞ്ഞവര്‍ഷം അനുവദിച്ചിരുന്നില്ല. ആ രീതി ഈ വര്‍ഷവും തുടരണമെന്നത്‌ സര്‍ക്കാരിന്റെ തീരുമാനമാണെന്നും അക്കാര്യം ഇരുവിഭാഗത്തെയും അറിയിക്കുകയാണെന്നും കലക്‌ടര്‍ യോഗത്തില്‍ അറിയിച്ചു. എതിര്‍പ്പുണ്ടെങ്കില്‍ കോടതിയെ സമീപിക്കാം. 

എന്നാല്‍ കലക്‌ടറുടെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന്‌ യാക്കോബായ വിഭാഗം വ്യക്‌തമാക്കി. തങ്ങള്‍ക്കനുവദിച്ച സമയത്ത്‌ പള്ളിയില്‍ പ്രവേശിച്ച്‌ കുര്‍ബാന നടത്താന്‍ അവസരം നല്‍കണം. പ്രാര്‍ഥിക്കാന്‍ അവസരം നല്‍കുമ്പോള്‍ കുര്‍ബാന നിഷേധിക്കുന്നതു നീതിയല്ല. കലക്‌ടറുടെ ഉത്തരവ്‌ തങ്ങള്‍ അംഗീകരിച്ചുവെന്ന വാദം ശരിയല്ല. കലക്‌ടറുടെ തീരുമാനത്തിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും യാക്കോബായ വിഭാഗം വ്യക്‌തമാക്കി. 

കലക്‌ടറുടേത്‌ ഏകപക്ഷീയ തീരുമാണെന്നും ഇതിനെതിരേ ശ്രേഷ്‌ഠ കാതോലിക്കാ ബാവായുമായി ആലോചിച്ച്‌ സമരം ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു. യാക്കോബായ വിഭാഗത്തെ പ്രതിനിധീകരിച്ച്‌ സെന്റ്‌ മേരീസ്‌ പള്ളി വികാരി എല്‍ദോ ചക്യാട്ടില്‍, ട്രസ്‌റ്റി റെജി വര്‍ക്കി, എം.പി. ജോയ്‌ എന്നിവരും ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പ്രതിനിധീകരിച്ച്‌ വൈദിക ട്രസ്‌റ്റി ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌ കോറെപ്പിസ്‌കോപ്പ, മത്തായി എടയനാല്‍ കോറെപ്പിസ്‌കോപ്പ, മാനേജര്‍ ഫാ. യാക്കോബ്‌ പത്രോസ്‌ എന്നിവരും പങ്കെടുത്തു

No comments:

Post a Comment