യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Thursday, 11 October 2012

ഹൈന്ദവ തറവാടായ ചാലാശേരിയിലേക്ക് " അഞ്ചേകാലും കോപ്പും " നല്‍കി



 
പിറവം: പിറവം രാജാധി രാജാ സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രലിലെ പള്ളിയിലെ (പിറവം വലിയ പള്ളി) ശിലാസ്ഥാപന പെരുന്നളിനോടനുബന്ധിച്ചു ഹൈന്ദവ തറവാടായ ചാലാശേരിയിലേക്ക് " അഞ്ചേകാലും കോപ്പും " നല്‍കി. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് പിറവത്ത് പള്ളി പണിയാന്‍ സ്ഥലം തന്നത് പുരാതന കളരി പരമ്പരയുടെ ഉടമകളായ ചാലാശ്ശേരി തറവാട്ടുകാരായിരുന്നു അതിനുള്ള ഉപകാര സ്മരണയ്ക്കായാണ് അഞ്ചേകാലും കോപ്പും നല്‍കുന്നത്.പള്ളിയകത്തെക്കുള്ള മുഖ്യകവാടമായ ആനവാതിക്കലില്‍ നടന്ന ചടങ്ങില്‍ ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷി നിറുത്തി വികാരി വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്കോപ്പ ചാലാശേരിയുടെ പ്രതിനിധിയായെത്തിയ വേണു ഗോപാലിന് "അഞ്ചേകാലും കോപ്പും " സമ്മാനിച്ചു. പള്ളിയിലെ കല്ലിട്ട പെരുന്നാള്‍ ദിനമായ ഇന്നേ ദിവസം വി.രാജാക്കന്മാരുടെ ചെങ്കോലും, മാതാവിന്റെയും ഉണ്ണീശോയുടേയും അപൂര്‍വ്വമായ ചിത്രവും വിശ്വാസികള്‍ക്ക് വണങ്ങുന്നതിനായി പള്ളിയില്‍ ക്രമീകരിച്ചിരുന്നു. കുര്‍ബ്ബാനയ്ക്ക് ശേഷം നടന്ന പ്രദക്ഷിണത്തില്‍ വി. രാജാക്കന്മാരുടെ ചെങ്കോല്‍ എഴുന്നുള്ളിച്ചു.സഹ വികാരിമാരായ ഫാ സ്കറിയ വട്ടക്കാട്ടില്‍, ഫാ റോയ് മാത്യു മേപ്പാടം,ഫാ വര്‍ഗീസ്‌ പനച്ചിയില്‍ ,ഫാ ഗീവര്‍ഗീസ് തെറ്റാലില്‍,ട്രസ്റ്റീ ട്രസ്റ്റീമാരായ മത്തായി മണപ്പാട്ട്,മത്തായി തെക്കുംമൂട്ടില്‍ എന്നിവരും മാനേജിംഗ് കമ്മറ്റി അംഗങ്ങളും വിവിധ ഭക്ത സംഘടനാ ഭാരവാഹികളും പങ്കെടുത്തു. അഞ്ചേകാല്‍ ഇടങ്ങഴി അരി,ഏത്തക്കുല,ചേന, മത്തങ്ങ,വെള്ളിരിക്ക, വെറ്റില, അടക്ക,പുകയില,പപ്പടം എന്നിവ അടങ്ങിയതാണ് "അഞ്ചെകാലും കോപ്പും". പെരുന്നാളിനോടനുബന്ധിച്ചു നടന്ന സമൂഹ സദ്യയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

No comments:

Post a Comment