യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Monday, 17 December 2012

കുറിഞ്ഞി പള്ളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് സംഘര്‍ഷം

കോലഞ്ചേരി: കുറിഞ്ഞി സെന്‍റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്‍റ് പോള്‍സ് പള്ളി സഭാ തര്‍ക്കത്തെത്തുടര്‍ന്ന് ആര്‍ഡിഒ ഏറ്റെടുത്തു. ഞായറാഴ്ച രാവിലെമുതല്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ നിലനിന്ന സംഘര്‍ഷാവസ്ഥയില്‍ ഇരുവിഭാഗവും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായില്ല. അതിനാല്‍, മൂവാറ്റുപുഴ ആര്‍ഡിഒ സ്ഥലത്തെത്തി വൈകിട്ട് പള്ളി ഏറ്റെടുത്തതായി പറഞ്ഞു. വിശ്വാസികള്‍ പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടതോടെയാണ് സംഘര്‍ഷാവസ്ഥയ്ക്ക് അയവുവന്നത്. ഉച്ചഭാഷിണി ഒഴിവാക്കണമെന്ന പോലീസിന്റെ ആവശ്യം നിരസിച്ച യാക്കോബായ വിഭാഗത്തിനുനേരെ വൈകിട്ട് പോലീസ് ലാത്തിവിശിയത് ചെറിയ സംഘര്‍ഷമുണ്ടാക്കി.

ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ഊഴമായിരുന്ന ഞായറാഴ്ച രാവിലെ 9.30ഓടെ ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത പള്ളിയില്‍ കുര്‍ബാനയര്‍പ്പിക്കാനെത്തിയത് യാക്കോബായ വിഭാഗം തടഞ്ഞതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. യാക്കോബായ വിഭാഗം പള്ളിയകത്തും പുറത്തുമായി നിന്നു. ഓര്‍ത്തഡോക്‌സ് വിഭാഗത്തെ അകത്തേക്ക് കയറ്റിയില്ല. തുടര്‍ന്ന്, പോലീസ് ഇരുവിഭാഗത്തേയും നിയന്ത്രിക്കുകയായിരുന്നു. പിന്നീട് ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ചര്‍ച്ചനടത്തിയെങ്കിലും തീരുമാനമായില്ല. ഇതോടെ, പള്ളിയിലേക്ക് ഇരുവിഭാഗം വിശ്വാസികളും പലയിടങ്ങളില്‍നിന്നായി തടിച്ചുകൂടി.

പോലീസ്‌മേധാവികളും ദ്രുതകര്‍മസേനയും സമീപ പോലീസ്‌സ്റ്റേഷനുകളിലെ പോലീസ്‌സേനയും സംഭവസ്ഥലത്തെത്തി. ഇതിനിടെ, യാക്കോബായ സഭയിലെ മെത്രാപ്പോലീത്തമാരില്‍ ചിലരും ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും എത്തി പ്രാര്‍ഥനായജ്ഞം തുടങ്ങി.

തവണ വ്യവസ്ഥയനുസരിച്ച് ഈ ഞായറാഴ്ച ആരാധനാ സ്വാതന്ത്ര്യം തങ്ങള്‍ക്കുള്ളതാണെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം പറഞ്ഞു. കഴിഞ്ഞയാഴ്ച യാക്കോബായ വിഭാഗം മെത്രാപ്പോലീത്തയെ ആരാധന നടത്തുവാന്‍ കൊണ്ടുവന്നപ്പോള്‍ തങ്ങള്‍ തടഞ്ഞില്ലെന്നും അവര്‍ പറഞ്ഞു. തങ്ങളുടെ വീതത്തില്‍ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത എത്തിയപ്പോള്‍ തടയുന്നതില്‍ എന്ത് ന്യായമാണുള്ളതെന്നും ചോദിച്ചു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ മാത്യൂസ് മോര്‍ സേവേറിയോസ്, യൂഹാനോന്‍ മോര്‍ പോളികാര്‍പ്പോസ്, യൂഹാനോന്‍ മോര്‍ മിലിത്തിയോസ് എന്നിവര്‍ പിന്നീട് സ്ഥലത്തെത്തിയിരുന്നു. പള്ളി മാത്രമല്ല, ഓഫീസും ഉപകരണങ്ങളും ആര്‍ഡിഒ ഏറ്റെടുക്കണമെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം ആവശ്യപ്പെട്ടു.

ജില്ലാകോടതിയുടെ ഉത്തരവനുസരിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ സീനിയര്‍ വൈദികനും അദ്ദേഹത്തെ സഹായിക്കുവാന്‍ നിയമിതനായ വൈദികനും മാത്രമേ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് തവണയനുസരിച്ച് ശുശ്രൂഷകള്‍ക്കായി പള്ളിയില്‍ പ്രവേശിക്കാനാവൂയെന്നാണ് യാക്കോബായ വിഭാഗത്തിന്റെ വാദം.

യാക്കോബായ വിഭാഗത്തിലെ മെത്രാപ്പോലീത്തമാരായ ജോസഫ് മാര്‍ ഗ്രിഗോറിയോസ്, മാത്യൂസ് മാര്‍ ഈവാനിയോസ്, മാത്യൂസ് മാര്‍ അന്തീമോസ്, കുര്യാക്കോസ് മാര്‍ ദിയസ്‌കോറസ്, ഏലിയാസ് മാര്‍ അത്തനാസിയോസ്, പൗലോസ് മാര്‍ ഐറേനിയോസ്, തോമസ് മാര്‍ അലക്‌സാന്ത്രിയോസ്, കുര്യാക്കോസ് മാര്‍ തെയോഫിലോസ് എന്നിവരും സഭാനേതാക്കളും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. ശ്രേഷ്ഠബാവ ഏറെ വൈകിയും പള്ളിയുടെമുമ്പില്‍ പ്രാര്‍ഥനായജ്ഞം നടത്തി.

വൈകിട്ട് 6.30ഓടെ യാക്കോബായ വിഭാഗം സ്ഥാപിച്ചിരുന്ന ഉച്ചഭാഷിണിയുടെ ശബ്ദം പോലീസ് ഒഴിവാക്കിയത് വിശ്വാസികള്‍ വീണ്ടും സ്ഥാപിച്ചത് സംഘര്‍ഷമുണ്ടാക്കിയെങ്കിലും സഭാനേതാക്കളും പോലീസും സംയമനം പാലിച്ചതിനാല്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടായില്ല. രാത്രി 8 മണിക്ക് പുത്തന്‍കുരിശ് പോലീസ് സിഐ ഓഫീസില്‍ ജില്ലാ കളക്ടറുടേയും ആര്‍ഡിഒയുടേയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടേയും നേതൃത്വത്തില്‍ ഇരുവിഭാഗത്തേയും വിളിച്ചുചേര്‍ത്ത് ചര്‍ച്ചനടത്തി.

No comments:

Post a Comment